ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന പ്രദേശമാണ് ഡെക്കാൺ അഥവാ ദക്ഷിണാപഥം. ശതവാഹനരും പല്ലവന്മാരും ഹോയ്സാലരും കാകതീയരും യാദവരും ചാലൂക്യരും രാഷ്ട്രകൂടരുമെല്ലാം സൈനിക നീക്കങ്ങൾ നടത്തിയ ഭൂപ്രദേശം .
ഇവിടെയാണ് ബുദ്ധമതവും ജൈനമതവും ഹിന്ദു ധർമ്മവും ഒരുപോലെ ജനപദങ്ങളുടെ ആത്മീയ തൃഷ്ണ ഇല്ലാതാക്കിയത്. ഗോദാവരിയും കൃഷ്ണയും കാവേരിയും തുംഗഭദ്രയും സാംസ്കാരിക പോരാട്ടങ്ങൾക്ക് നിശ്ശബ്ദസാക്ഷികളായി നിന്നതും ഈ പീഠഭൂമിയിൽ തന്നെ.
ഇവിടെയാണ് ആദിപുരാണവും വിക്രമാർജ്ജുന വിജയവും ജിനാക്ഷരമാലയും സാഹിത്യത്തെ പരിപോഷിപ്പിച്ചത്. വ്യാസതീർത്ഥരും സായണനും അയ്യപ്പദീക്ഷിതരും ഉപദേശങ്ങൾ നൽകി. മാമല്ല രീതിയിലും മഹേന്ദ്രരീതിയിലും ക്ഷേത്ര സമുച്ചയങ്ങൾ ഉദയം കൊണ്ടു.
മഹാബലിപുരവും കാഞ്ചീപുരവും കാളഹസ്തിയും തിരുപ്പതിയും ചിദംബരവും ശ്രീരംഗവും തിരുവണ്ണാമലയും ജനസമൂഹങ്ങൾക്ക് അഭയമേകി വിരാജിക്കുന്നതും ഇതേ ദക്ഷിണാപഥത്തിൽ തന്നെയായിരുന്നു.ആർത്തലച്ചെത്തിയ ഇസ്ളാമിക അധിനിവേശത്തെ ദക്ഷിണ ദേശത്തേക്ക് കടക്കുന്നതിൽ നിന്നും തടഞ്ഞ നിർണായക രാജവംശങ്ങൾ പിറന്നതും ഇവിടെത്തന്നെയാണ് .
അതെ ദക്ഷിണാപഥം ഭാരതത്തിന്റെ ചരിത്രസ്ഥലികളെ സമ്പന്നമാക്കുന്നത് ഇങ്ങനെയൊക്കെയാണ് ..
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡെക്കാനിലെ ഭൂപ്രദേശങ്ങളിൽ പര്യവേഷണം നടത്തുകയായിരുന്ന കേണൽ കോളിൻ മക്കൻസി തുംഗഭദ്രാ തീരത്ത് ഒരു സാമ്രാജ്യ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി . ലഭ്യമായ ചരിത്രരേഖകളെ അവലംബിച്ച് ആ നഗരത്തിന്റെ പുന ചിത്രീകരണം നടത്തിയ മക്കിൻസിക്ക് ലഭിച്ചത് സർവ്വപ്രതാപങ്ങളോടും കൂടി ദക്ഷിണാപഥത്തെ അടക്കിവാണ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള വിവരങ്ങളാണ് ..
ഏകദേശം രണ്ടര നൂറ്റാണ്ട് കാലം ഇസ്ളാമിക അധിനിവേശത്തെ തടഞ്ഞു നിർത്താനാവശ്യമായ കരുനീക്കങ്ങൾ നടത്തിയ , സൈനിക നീക്കങ്ങൾ നിയന്ത്രിച്ച ആ സാമ്രാജ്യവും അതിന്റെ തലസ്ഥാനവും അങ്ങനെ ലോകത്തിനു മുന്നിൽ കൂടുതൽ അനാവൃതമായി ..
സാമ്രാജ്യത്തിന്റെ പേര് വിജയനഗരം ..തലസ്ഥാനം ഹംപി..
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കം ..
ദക്ഷിണാപഥത്തിലെ കാമ്പിലി എന്ന രാജ്യം ഡൽഹി സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ളക്ക് പിടിച്ചടക്കാൻ കോപ്പു കൂട്ടുന്നു . രാജ്യവും പ്രജകളും അധിനിവേശ ശക്തിക്കു മുന്നിൽ തകർന്നടിയുന്ന ഭീഷണമായ സാഹചര്യം സംജാതമായി .
ആശ്രയിക്കാൻ ഒരാൾ പോലുമില്ലാതെ വലിയൊരു വിഭാഗം ജനങ്ങൾ തങ്ങളുടെ രക്ഷകനാരെന്ന ചോദ്യവുമായി വിധിയെ പഴിച്ച് കാത്തിരുന്നു .
അങ്ങനെയിരിക്കെ കാമ്പിലിയിൽ തന്നെയുള്ള രണ്ട് സഹോദരങ്ങൾ ഹരിഹരരായനും ബുക്കരായനും പ്രശ്നപരിഹാരത്തിനായി ശൃംഗേരി ശാരദാപീഠം മഠാധിപതി ജഗദ് ഗുരു വിദ്യാരണ്യ സ്വാമികളെ സമീപിച്ചു.
ഇസ്ളാമിക അധിനിവേശത്തെ നേരിടാൻ സാദ്ധ്യമായതെന്തും ചെയ്യാൻ തയ്യാറായ ആ സഹോദരങ്ങളിൽ വിദ്യാരണ്യ സ്വാമികൾ ധർമ്മബോധത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ജ്വലിപ്പിച്ചു. ചാരം മൂടിയ കനലുകൾ ഹിന്ദു സ്വാഭിമാനത്താൽ ജ്വലിച്ചു തുടങ്ങി .
സംഘടിതമായ ഒരു സമൂഹവും അതിനൊപ്പം ഒരു സാമ്രാജ്യവും സ്ഥാപിച്ചാൽ മാത്രമേ അധിനിവേശത്തെ ചെറുക്കാൻ കഴിയൂ എന്ന് വിദ്യാരണ്യ സ്വാമികൾ അവരെ ഉദ്ബോധിപ്പിച്ചു .
സാമ്രാജ്യസ്ഥാപനത്തിനായി അനുയോജ്യമായ സ്ഥലത്തെക്കുറിച്ച് ചർച്ചകൾ നടക്കവേയാണ് ദിവസങ്ങൾക്ക് മുൻപ് തനിക്കുണ്ടായ ഒരു അനുഭവം ഹരിഹരരായർ വിവരിച്ചത് .
തുംഗഭദ്രയുടെ തീരത്ത് നായാടി നടക്കുന്നതിനിടെ തന്റെ സംഘത്തിൽ പെട്ട നായ്ക്കൾ ഒരു മുയലിനെ ഓടിച്ച സംഭവം ഹരിഹരൻ വിവരിച്ചു . ജീവൻ രക്ഷിക്കാൻ വേണ്ടി പാഞ്ഞ മുയൽ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ തിരിഞ്ഞ് നിന്ന് നായ്ക്കൾക്കെതിരെ ഓടി . അപ്രതീക്ഷിതമായ ഈ പെരുമാറ്റം കണ്ട നായ്ക്കൾ പിന്തിരിഞ്ഞോടുന്നത് കണ്ട് താൻ അദ്ഭുതസ്തബ്ധനായെന്ന് ഹരിഹരൻ വിദ്യാരണ്യ സ്വാമികളോട് പറഞ്ഞു..
മുയലിനെപ്പോലും പോരാളിയാക്കിയ ആ സ്ഥലം തന്നെയാണ് സാമ്രാജ്യസ്ഥാപനത്തിന് അനുയോജ്യമെന്ന് വിദ്യാരണ്യ സ്വാമികൾ പറഞ്ഞതോടെ ദക്ഷിണാപഥം പുതിയൊരു സാമ്രാജ്യത്തിന്റെ ഉദയം കണ്ടു ..
വിജയനഗരം ..
ഹരിഹരനും ബുക്കനും ചേർന്ന് വിദ്യാരണ്യ നഗർ എന്ന പേരിൽ സ്ഥാപിച്ച നഗരമാണ് പിൽക്കാലത്ത് ഹിന്ദു സമൂഹത്തിന്റെ ആശ്രയമായ വിജയനഗരസാമ്രാജ്യമായി മാറിയത്.
തുംഗഭദ്രാതീരത്ത് വിജയനഗരത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുത്ത സ്ഥലം യുദ്ധതന്ത്രജ്ഞത വച്ചു നോക്കിയാൽ സുരക്ഷിതവും പ്രകൃതി രമണീയത കൊണ്ട് മനോഹരവും ആയിരുന്നു. മൂന്നു വശത്തും കുന്നുകളും ഒരു ഭാഗത്ത് ആഴമേറിയ തുംഗഭദ്രയും തലസ്ഥാനത്തെ സംരക്ഷിച്ചു.
വിജയനഗരത്തിനു ചുറ്റും ഒന്നുനു പുറകെ ഒന്നായി ഏഴു കോട്ടകൾ കെട്ടി ഉയർത്തിയിരുന്നു . എല്ലാ കോട്ടയ്ക്കും ക്ഷേത്രങ്ങൾക്കും മുകളിൽ ഹിന്ദു സ്വാഭിമാനത്തിന്റെ പ്രതീകമായ ഭഗവ പതാക പാറിക്കളിച്ചിരുന്നു.
വിജയ നഗര സാമ്രാജ്യത്തിൽ നാല് വംശങ്ങളാണ് രാജാധികാരമേറ്റിട്ടുള്ളത് . സംഗമ വംശം , സാളു വംശം ,തുളുവവംശം , ആരവിഡു വംശം
ഹരിഹരൻ ഒന്നാമനാൽ സ്ഥാപിക്കപ്പെട്ട സംഗമവംശത്തിൽ ബുക്കൻ ഒന്നാമൻ , ഹരിഹരൻ രണ്ടാമൻ , ദേവരായൻ ഒന്നാമൻ,ദേവരായൻ രണ്ടാമൻ എന്നീ നാലു രാജാക്കന്മാരാണ് തങ്ങളുടെ ഭരണനൈപുണ്യം കൊണ്ട് പ്രസിദ്ധരായത് .
ഹരിഹരനു ശേഷം സഹോദരനായ ബുക്കൻ ഒന്നാമൻ രാജ്യഭാരമേറ്റു . വേദങ്ങളുടെ വ്യാഖ്യാനം നിർവ്വഹിച്ച സായണനായിരുന്നു ബുക്കൻ ഒന്നാമന്റെ പ്രധാനമന്ത്രി .1374 ൽ സുൽത്താൻ മുജാഹിദ് ഷായെ അതിഭയങ്കരമായ യുദ്ധത്തിൽ ബുക്കൻ ഒന്നാമൻ തോൽപ്പിച്ചു . മഹാരാജാധിരാജപരമേശ്വര എന്ന പേരിൽ അറിയപ്പെട്ട ബുക്കൻ ഒന്നാമൻ കൊങ്ങു നാടും ഒറീസ്സയും കീഴടക്കി.
ഇസ്ളാമിക ആക്രമണകാരികളെ ഒരു പരിധി വരെ ചെറുത്തു നിൽക്കാൻ ബുക്കൻ ഒന്നാമനു കഴിഞ്ഞുവെങ്കിലും വളരെയധികം കൂട്ടക്കൊലകളും ക്രൂരകൃത്യങ്ങളും അക്കാലത്ത് ഹിന്ദു ജനത നേരിടേണ്ടി വന്നു.
ബുക്കന് ശേഷം ഹരിഹരൻ രണ്ടാമൻ അധികാരമേറ്റു . ശ്രീ പരമേശ്വരന്റെ കടുത്ത ഭക്തനായിരുന്നു ഹരിഹരൻ . വിരൂപാക്ഷ ഭാവത്തിലാണ് അദ്ദേഹം ശിവനെ ആരാധിച്ചത് . ഗോവയിലെയും മധുരയിലേയും ഇസ്ളാമിക ഭരണം അവസാനിപ്പിച്ചത് ഹരിഹരൻ രണ്ടാമനാണ് .
ബാമിനി രാജ്യവുമായുള്ള സംഘട്ടനങ്ങളിൽ ആർക്കും പൂർണ വിജയം കൈവരിക്കാനായില്ല . എങ്കിലും ഹിന്ദു സമൂഹത്തെ തന്നെ നിശ്ശേഷം ഇല്ലാതാക്കാൻ കച്ചകെട്ടിയ ശക്തികളെ തടഞ്ഞു നിർത്താൻ ഹരിഹരൻ രണ്ടാമനായി. അദ്ദേഹത്തിന്റെ ഭരണാവസാനമായപ്പോഴേക്കും വിജയനഗരം ദക്ഷിണാപഥത്തിലെ പരമപ്രധാനമായ ശക്തിയായി ഉയർന്നു.
പിന്നീട് ബുക്കൻ രണ്ടാമൻ രാജാധികാരമേറ്റെടുത്തു . ശ്രദ്ധേയമായ രീതിയിൽ വിജയനഗരത്തെ പരിപാലിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പൊതുവെ സമാധാനപരമായ കാലഘട്ടമായിരുന്നു അത് . തുടർന്ന് ദേവരായൻ ഒന്നാമൻ അധികാരമേറ്റെടുത്തു . ബാമിനി സുൽത്താനായ ഫിറോസ് ഷായെ തോൽപ്പിക്കാൻ ദേവരായനു കഴിഞ്ഞതാണ് ഈ കാലഘട്ടത്തിലെ പ്രധാന നേട്ടം.
ദേവരായൻ രണ്ടാമൻ 1424 മുതൽ 1447 വരെ രാജ്യം ഭരിച്ചു. മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മിധരൻ പ്രഗത്ഭനായ ഭരണതന്ത്രജ്ഞനായിരുന്നു. മുസ്ളിങ്ങളെ വിജയനഗര സൈന്യത്തിൽ ചേർത്തത് ദേവരായൻ രണ്ടാമനാണ് . ദേവരായന്റെ കാലത്തിനു ശേഷം വന്ന ദുർബലരായ രാജാക്കന്മാരോട് കൂടി സംഗമ വംശം നാശോന്മുഖമായി.
മുസ്ളിം അധിനിവേശം വിജയനഗരത്തെ വിഴുങ്ങുമെന്ന ഘട്ടത്തിൽ ചന്ദ്രഗിരി രാജാവായ നരസിംഹ സാളുവ ഒടുവിലത്തെ സംഗമരാജാവായ വിരൂപാക്ഷനെ സ്ഥാനഭ്രഷ്ടനാക്കി രാജ്യം പിടിച്ചെടുത്തു. ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്തിയ നരസിംഹ സാളുവ 1493 വരെ രാജ്യം ഭരിച്ചു. 1493 മുതൽ 1506 വരെ അദ്ദേഹത്തിന്റെ മകൻ ഇമ്മടി നരസിംഹനാണ് രാജ്യം ഭരിച്ചത് . 1506 മുതൽ 1509 വരെ വീരനരസിംഹനാണ് രാജ്യം ഭരിച്ചത്.
1509 ദക്ഷിണാപഥത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ് . ആത്മവിസ്മൃതിയിലമർന്ന് കിടന്ന ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന് ഊടും പാവും നൽകിയ ഒരു യുവാവ് വിജയനഗരത്തിന്റെ സാരഥിയായത് ആ വർഷമാണ് .. ധർമ്മസംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത ദിനമാണ് ആ യുവാവ് സിംഹാസനാരൂഢനായത്
കൃഷ്ണദേവരായർ …
സ്ഥാനാരോഹണ സമയത്ത് കൃഷ്ണദേവരായരുടെ പ്രായം കേവലം ഇരുപത്തൊന്ന് വയസ്സ് മാത്രമായിരുന്നു. പ്രഗത്ഭനായ സൈന്യാധിപനും ഊർജ്ജ്വസ്വലനായ യോദ്ധാവുമായിരുന്നു ആ യുവാവ് . പടയ്ക്ക് മുന്നെ എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി . യുദ്ധങ്ങളിൽ മുന്നിൽ നിന്ന് പടനയിച്ച അദ്ദേഹത്തിന്റെ നിർഭയത്വം വിജയനഗരത്തെ ഒട്ടനവധി യുദ്ധങ്ങളിൽ വിജയിപ്പിച്ചു.
രാജ്യത്തെ ആഭ്യന്തര ശൈഥില്യങ്ങൾ ഇല്ലാതാക്കാനാണ് കൃഷ്ണദേവരായർ ആദ്യം ശ്രമിച്ചത് . കലാപകാരികളായ പ്രഭുക്കന്മാരെ അമർച്ച ചെയ്തു. രാജ്യത്തിന്റെ പ്രതിരോധ നിര ശക്തിപ്പെടുത്തി. സൈന്യത്തെ സുശിക്ഷിതമാക്കി. അതിനു ശേഷം അയൽ രാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കി . ശിവസമുദ്രത്തിലെയും ശ്രീരംഗപട്ടണത്തിലെയും ശക്തി ദുർഗ്ഗങ്ങൾ അധീനതയിലാക്കി.
ഒറീസ്സ രാജാവായ ഗജപതിപ്രതാപ രുദ്രനെ കീഴടക്കി. ഉദയഗിരി , കൊണ്ടവിടു തുടങ്ങിയ കോട്ടകൾ കൈക്കലാക്കി വിജയസ്തംഭങ്ങൾ നാട്ടി.
ഗോവയിൽ ഭരണം നടത്തിയിരുന്ന പോർച്ചുഗീസുകാരുമായി വിജയനഗരത്തിന് വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നു . വിജയനഗരത്തി്ന്റെ ഉയർച്ച താഴ്ചകൾക്കനുസരിച്ചായിരുന്നു ഗോവയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ഉയർച്ചയും പതനവും .
റെയ്ച്ചൂർ കോട്ടയുടെ ഉടമസ്ഥതയെച്ചൊല്ലിയായിരുന്നു വിജയനഗരം ബീജാപ്പൂരുമായി ഏറ്റുമുട്ടിയിരുന്നത് . രാജാവായി സ്ഥാനമേറ്റയുടൻ തന്നെ റായ്ച്ചൂരിലെ മുസ്ളിം ഭരണം അവസാനിപ്പിക്കണമെന്നും കോട്ട പിടിക്കണമെന്നും കൃഷ്ണദേവരായർ കണക്കു കൂട്ടിയിരുന്നു.
യുദ്ധം ആസന്നമായ സാഹചര്യത്തിൽ ഗോവയിലെ പോർച്ചുഗീസുകാരുടെ പക്കൽ നിന്നും കുതിരകളെ വാങ്ങാൻ കൃഷ്ണദേവരായർ സയ്യദ് മരക്കാരുടെ കൈവശം 40,000 സ്വർണനാണയങ്ങൾ കൊടുത്തയച്ചു . എന്നാൽ വിജയനഗരത്തെ വഞ്ചിച്ചു കൊണ്ട് മരയ്ക്കാർ ബീജാപ്പൂർ സുൽത്താന്റെ പക്ഷം ചേർന്നു . വഞ്ചകനായ സയ്യദ് മരയ്ക്കാരെ തനിക്ക് വിട്ടു തരണമെന്നാവശ്യപ്പെട്ട് കൃഷ്ണദേവരായർ ബീജാപ്പൂർ സുൽത്താനായ ആദിൽ ഷാഹിക്ക് സന്ദേശം അയച്ചു . എന്നാൽ ആദിൽ ഷാഹി അത് നിഷേധിച്ചു.
റായ്ച്ചൂർ കോട്ട പിടിച്ചെടുക്കാൻ കൃഷ്ണദേവരായർ തീരുമാനിച്ചു. പടനായകന്മാർക്കൊപ്പം വലിയ ഒരു സൈന്യവുമായി രായർ റായ്ച്ചൂർ കോട്ടയിലേക്ക് തിരിച്ചു .
അഞ്ചേമുക്കാൽ ലക്ഷം കാലാൾപ്പട , അറുപതിനായിരം കുതിരപ്പട, 55 ആനപ്പട എന്നീ സൈനിക വിഭാഗങ്ങൾക്കൊപ്പം മറ്റ് സേവകരും വ്യാപാരികളുമായാണ് കൃഷ്ണദേവരായരുടെ സൈന്യം റായ്ച്ചൂരിലേക്ക് മാർച്ച് ചെയ്തത് .
മൂന്ന് നിര ഭിത്തിയുള്ള റയ്ച്ചൂർ കോട്ട അക്ഷരാർത്ഥത്തിൽ ഒരു ശക്തി ദുർഗ്ഗം തന്നെയായിരുന്നു . അഞ്ച് വർഷത്തേക്കുള്ള ആഹാരവും വെള്ളം കോട്ടയിൽ ശേഖരിച്ചിരുന്നു. എണ്ണായിരം കാലാൾപ്പടയും 400 കുതിരപ്പടയും 20 ആനപ്പടയും കോട്ടയെ കാത്തു. കോട്ട ആക്രമിക്കുന്നവർക്ക് നേരെ കല്ലുകൾ പായിക്കാൻ കഴിയുന്ന യന്ത്രക്കവണ 30 എണ്ണം . ഒപ്പം ചെറുതും വലുതുമായ പീരങ്കികളും .
കോട്ട ആക്രമിക്കാൻ പീരങ്കി ഇല്ല എന്നത് വിജയനഗര സൈന്യത്തിന്റെ പരിമിതി ആയിരുന്നു. എന്നാൽ ആയുധങ്ങൾ കൊണ്ട് ഓരോ കല്ലും തട്ടിയിളക്കാനാണ് വിജയനഗരത്തിന്റെ യോദ്ധാക്കൾ തീരുമാനിച്ചത് . പാഞ്ഞുവരുന്ന പീരങ്കിയുണ്ടകളെ തൃണവത്ഗണിച്ച് ആ യോദ്ധാക്കൾ കോട്ടയുടെ കല്ലുകൾ ഓരോന്നായി തകർത്തു തുടങ്ങി.
മൂന്ന് മാസത്തിനു ശേഷം കോട്ട പ്രതിരോധിക്കാനായി ആദിൽ ഷാഹിയും സൈന്യവും വരുന്ന വാർത്തയെത്തി. കൃഷ്ണനദിക്കരയിൽ ആദിൽ ഷാഹിയുടെ സൈന്യം തമ്പടിച്ചു . നദി കടന്ന് കൃഷ്ണദേവരായർ ആക്രമിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ യുദ്ധതന്ത്രജ്ഞനായ രായർ അതിനു തയ്യാറായില്ല . ഒടുവിൽ നദി കടന്ന് വിജയനഗരസൈന്യത്തെ ആക്രമിക്കാൻ ബീജാപ്പൂർ സുൽത്താൻ തീരുമാനിച്ചു.
1520 മെയ് 17 -18 തീയതികളിൽ ആദിൽ ഷായുടെ സൈന്യം കൃഷ്ണ നദി കടന്നു . നദിക്കരയിൽ താവളമുറപ്പിച്ച സൈന്യം രായരുടെ ആക്രമണത്തി്നായി കാത്തിരുന്നു .എണ്ണത്തിൽ വിജയനഗര സൈന്യത്തേക്കാൾ കുറവായിരുന്നെങ്കിലും ആയുധ ശേഷിയിലും വൈവിദ്ധ്യത്തിലും ബീജാപ്പൂർ ഒട്ടും പിന്നിലായിരുന്നില്ല. 400 വലിയ പീരങ്കികളും 500 ചെറിയ പീരങ്കികളുമുണ്ടായിരുന്ന ബീജാപ്പൂർ സൈന്യം അക്കാരണത്താൽ വിജയ നഗരത്തേക്കാൾ ഒരു പടി മുന്നിലായിരുന്നു.
ജ്യോതിഷികളുടെ നിർദ്ദേശമനുസരിച്ച് മെയ് 20 ന് ആക്രമണം നടത്താൻ കൃഷ്ണദേവരായർ തീരുമാനിച്ചു. തന്റെ സൈന്യത്തെ ഏഴായി തിരിച്ച് ഏഴു സൈന്യാധിപരുടെ കീഴിലാക്കി. ബീജാപ്പൂർ സൈന്യത്തെ എന്ത് വിലകൊടുത്തും തുടച്ചു നീക്കാൻ രായർ നിർദ്ദേശം നൽകി.
1520 മെയ് 20
കാഹളങ്ങളുയർന്നു .. പടഹധ്വനികൾ ദിഗന്തങ്ങൾ ഭേദിച്ചു . വരാഹാങ്കിത പതാകയുമായി വിജയ നഗര സൈനികർ ശത്രു സൈന്യത്തിനു മേൽ തിരമാലകളേപ്പോലെ ആഞ്ഞടിച്ചു . ..
ആദ്യയുദ്ധത്തിൽ ബീജാപ്പൂരിന്റെ മുന്നണി തകർത്ത് വിജയനഗരം മുന്നേറി . യുദ്ധം അതിഭയങ്കരമായ യുദ്ധം .. എങ്ങും ആർത്ത നാദങ്ങളും യുദ്ധകാഹളങ്ങളും ..
വിജയിച്ചു മുന്നേറിയ വിജയനഗര സൈന്യത്തെ രണ്ടാം നിരയിൽ നിലയുറപ്പിച്ച പീരങ്കികൾ തടുത്തു നിർത്തി . ചീറിപ്പാഞ്ഞു വരുന്ന പീരങ്കിയുണ്ടകളിൽ നിന്ന് രക്ഷയില്ലാതെ വിജയനഗര സൈനികർ വലഞ്ഞു..ഒപ്പം ആദിൽ ഷാഹിയുടെ കാലാൾപ്പട വിജയഭേരി ഉയർത്തി ആഞ്ഞടിച്ചു . സംഭ്രമം പൂണ്ട വിജയ നഗരം സൈന്യം തോറ്റോടി ..
യുദ്ധമുന്നണിയിൽ നിലയുറപ്പിച്ചിരുന്ന കൃഷ്ണദേവരായർ ഒട്ടും പതറിയില്ല . പ്രധാനപ്പെട്ട സൈന്യാധിപന്മാരെ കൂടെ നിർത്തി മുന്നോട്ടു കുതിച്ചു . ശത്രുവിനെ അരിഞ്ഞു വീഴ്ത്തി ഹിന്ദു സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ പാഞ്ഞു പോകുന്ന സിംഹ പരാക്രമിയായ രാജാവിനെ ദർശിച്ചമാത്രയിൽ വിജയനഗര വീര്യം സടകുടഞ്ഞെഴുന്നേറ്റു ..
പിന്തിരിഞ്ഞോടിയർ ഹുംകാര ശബ്ദം മുഴക്കി ശത്രു നിരയിലേക്ക് പാഞ്ഞു കയറി . പീരങ്കിയുണ്ടകൾ പോലും നിഷ്ഫലമായ പോരാട്ട വീര്യം . ആദിൽ ഷാഹിയുടെ സൈന്യം ചിന്നിച്ചിതറി . ഒരു വെടിക്ക് ശേഷം പീരങ്കികൾ നിറയ്ക്കാൻ പോലുമുള്ള സമയം ബീജാപ്പൂർ സൈന്യത്തിനു ലഭിച്ചില്ല . അവർ അമ്പേ പരാജിതരായി . ജീവൻ രക്ഷിക്കാനായി കൃഷ്ണാ നദിയിൽ ചാടി മറുകരയിലേക്ക് രക്ഷപ്പെട്ടു.
ബീജാപ്പൂർ സൈനിക താവളം പൂർണമായും കൃഷ്ണദേവരായരുടെ അധീനതയിലായി . പിന്നണിയിൽ സുരക്ഷിത സ്ഥാനത്ത് എല്ലാം കണ്ടു നിന്ന ആദിൽ ഷാഹിയാകട്ടെ തന്റെ ആനപ്പുറത്ത് കയറി പടക്കളത്തിൽ നിന്നോടിയൊളിച്ചു
ബീജാപ്പൂർ സൈന്യത്തിന്റെ അഞ്ഞൂറോളം പീരങ്കികളും നിരവധി അറേബ്യൻ കുതിരകളും വിജയനഗരത്തിനു ലഭിച്ചു . പിടിയിലായവർക്ക് മാനുഷിക പരിഗണന നൽകിയ കൃഷ്ണദേവരായർ ഒരു സ്ത്രീപോലും അപമാനിക്കപ്പെടരുതെന്ന് അന്ത്യശാസനം . നൽകി . വർഷം തോറും ഹിന്ദു ജനപദങ്ങളെ ആക്രമിച്ച് സ്ത്രീയെന്നോ കുട്ടികളെന്നോ ഇല്ലാതെ കൊലയും കൊള്ളിവെപ്പും ബലാത്സംഗവും നടത്തിയ സുൽത്താന്റെ സൈന്യത്തിന് തന്റെ സംസ്കാരം കൊണ്ട് അദ്ദേഹം മറുപടി നൽകി.
യുദ്ധത്തിൽ വിജയിച്ചതോടെ റെയ്ച്ചൂർ കോട്ട തകർക്കൽ തുടരാൻ രായർ നിർദ്ദേശം നൽകി. ഇരുപത് വെടിക്കാരുമായെത്തിയ പോർച്ചുഗീസ് സൈനികൻ ക്രിസ്റ്റൊവ ഡി ഫിഗുറിഡോ കോട്ട തകർക്കലിന്റെ ആക്കം കൂട്ടി . സൈനികർക്ക് നിർദ്ദേശം നൽകാൻ കോട്ടവാതിലിന് സമീപമെത്തിയ റായ്ച്ചൂർ ഗവർണർ പോർച്ചുഗീസ് സൈനികന്റെ വെടിയേറ്റു വീണു . പിന്നെയെല്ലാം എളുപ്പമായിരുന്നു . റായ്ച്ചൂർ വിജയനഗരത്തിന് കീഴടങ്ങി . ഹിന്ദു സ്വാഭിമാനത്തിന്റെ വിജയപതാക റായ്ച്ചൂർ കോട്ടയിൽ ഉയർന്നു പാറി ..
ബീജാപ്പൂരിന്റെ പതനം ഭാരതത്തിൽ വലിയ ചലനങ്ങളുണ്ടാക്കി . റെയ്ച്ചൂർ തിരിച്ചു തന്നില്ലെങ്കിൽ വിജയനഗരത്തെ ആക്രമിക്കുമെന്ന് മറ്റ് ബാമിനി സുൽത്താന്മാർ ഭീഷണി മുഴക്കി . അതിനുവേണ്ടി പാടുപെട്ട് വിജയനഗരത്തിലേക്ക് വരേണ്ടതില്ലെന്നും താൻ അങ്ങോട്ടു വന്ന് ആക്രമിക്കാമെന്നും രായർ മറുപടി നൽകിയതോടെ സുൽത്താന്മാർ അടങ്ങി.
ദക്ഷിണാപഥത്തിന്റെ സുവർണകാലമായിരുന്നു കൃഷ്ണദേവരായരുടെ ഭരണകാലം . സാഹിത്യകാരനായിരുന്ന രായർ സഹൃദയനും കലാസാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നവനുമായിരുന്നു. അമുക്തമാല്യദ എന്ന കാവ്യവും ജാംബവതീ കല്യാണം , ഉഷാ പരിണയം എന്നീ സംസ്കൃത കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തെലുങ്ക് കവിതയുടെ പിതാമഹൻ എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട അലസാനി പെദ്ദണ്ണൻ ഉൾപ്പെടുന്ന അഷ്ട ദിഗ്ഗജങ്ങൾ എന്നറിയപ്പെട്ട സാഹിത്യകാരന്മാർ കൃഷ്ണദേവ രായരുടെ സഭയെ അലങ്കരിച്ചു.
സൈനിക സന്നാഹങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും വിജയനഗര സാമ്രാജ്യം സമകാലിക സാമ്രാജ്യങ്ങളെക്കാൾ പിന്നിലായിരുന്നില്ല . ശിൽപ്പകലകളിലും സംസ്കാരത്തിലും സാഹിത്യത്തിലും സുവർണയുഗമായിരുന്നു അത് . വിജയനഗര സാമ്രാജ്യത്തി്ന് തോക്കുകൾ ഇല്ലായിരുന്നുവെന്നാണ് പൊതുവെയുള്ള വാദമെങ്കിലും അത് ശരിയല്ലെന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം . റെയ്ച്ചൂർ യുദ്ധത്തിൽ വിജയനഗര സൈനികർ തോക്കുപയോഗിച്ചിരുന്നു എന്നാണ് അനുമാനം .
ഏത് ആധുനിക നഗരത്തെയും വെല്ലുന്ന സംവിധാനമായിരുന്നു വിജയനഗരത്തിന്റെ തലസ്ഥാനമായ ഹമ്പിയിലേത് . ജലസേചനത്തിനും ജല വിതരണത്തിനും ഫലപ്രദമായ സംവിധാനമായിരുന്നു ഉണ്ടായിരുന്നത് . വ്യാപാരത്തിനായി അന്താരാഷ്ട നിലവാരമുള്ള മാർക്കറ്റ് നഗരത്തിന്റെ പ്രത്യേകതയായിരുന്നു . ബൃഹത്തായ സൈന്യത്തിന് വേണ്ടിയുള്ള സൈനികത്താവളങ്ങളാകട്ടെ അതിശയിപ്പിക്കുന്നതായിരുന്നു . വിജയനഗരം റോമിനെപ്പോളും അതിശയിപ്പിക്കുന്നതാണെന്ന് പോർച്ചു ഗീസ് യാത്രികനായ ഡോമിംഗോ പയസ് പറഞ്ഞത് വെറുതെയായിരുന്നില്ല .
ബഹുജനങ്ങൾക്ക് പ്രിയങ്കരനായ രാജാവായിരുന്നു കൃഷ്ണദേവരായർ . സംസ്കാര സമ്പന്നനായ രായർ യുദ്ധങ്ങളിൽ പരാജയപ്പെട്ടവർക്ക് നേരെ യാതൊരു വിധ അതിക്രമവും അനുവദിച്ചില്ല . ശത്രു രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹം തടഞ്ഞു .അക്കാലത്ത് നിലനിന്നിരുന്ന കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയായിരുന്നു ഇത് .
യുദ്ധവീര്യവും രാജ്യതന്ത്രജ്ഞതയും ഭരണ നൈപുണ്യവും ഒത്തുചേർന്ന കൃഷ്ണദേവരായർ ദക്ഷിണാപഥത്തിന് മാത്രമല്ല മുഴുവൻ ഭാരതത്തിനും അഭിമാനമായി മാറി . 1529 ൽ അദ്ദേഹം അന്തരിച്ചു.
കൃഷ്ണദേവരായർക്കു ശേഷം സഹോദരൻ അച്യുതരായരും അതിനു ശേഷം സദാശിവരായരും രാജാക്കന്മാരായി . കൃഷ്ണദേവ രായരെപ്പോലെ പ്രജാക്ഷേമ തത്പരർ ആയിരുന്നില്ല ഇവരൊന്നും . അതുകൊണ്ട് തന്നെ വിജയനഗര സാമ്രാജ്യം അതിന്റെ സ്വാഭാവികമായ തകർച്ചയെ നേരിട്ടു തുടങ്ങി .
സദാശിവരായരുടെ മന്ത്രിയായ രാമരായരായിരുന്നു യഥാർത്ഥത്തിൽ ഭരണം നടത്തിയിരുന്നത് .ഡെക്കാൻ സുൽത്താന്മാരെ ഒരുമിക്കാൻ അനുവദിക്കരുതെന്നുള്ള തന്ത്രമായിരുന്നു രാമരായർ പ്രയോഗിച്ചത് . എന്നാൽ വിജയനഗരമെന്ന ഹിന്ദു സാമ്രാജ്യം കണ്ണിലെ കരടായതോടെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഡെക്കാൻ സുൽത്താന്മാർ ഒരുമിച്ചു. ഇത് വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ തളിക്കോട്ട യുദ്ധത്തിന് വഴി തെളിച്ചു.
1565 ജനുവരി 23 നാണ് തളിക്കോട്ട യുദ്ധം നടന്നത് . അഹമ്മദ് നഗർ , ബീജാപ്പൂർ , ഗോൽക്കൊണ്ട , ബീരാർ , ബിദാർ എന്നിവിടങ്ങളിലെ സുൽത്താന്മാർ ഒരു ഭാഗത്തും വിജയനഗര സാമ്രാജ്യം മറു ഭാഗത്തും അണിനിരന്നു. തുടർന്ന് നടന്ന അതിഭീഷണമായ യുദ്ധത്തിൽ ഇരുഭാഗത്തും കനത്ത ആൾ നാശമുണ്ടായി .
പ്രായമേറെയായെങ്കിലും പോരാട്ട വീര്യത്തിൽ ഒട്ടും പിന്നിലല്ലാതിരുന്ന രാമരായരുടെ നേതൃത്വത്തിൽ വിജയനഗര സൈനികർ മുന്നേറി . സുൽത്താന്മാരുടെ സൈന്യം തോൽക്കുമെന്ന അവസ്ഥയായി . പെട്ടെന്നാണ് വിജയനഗരത്തിലെ രണ്ട് സൈന്യാധിപന്മാർ സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞത് . ഹിന്ദു ശക്തിയെ തോൽപ്പിക്കാൻ മുസ്ളിം സൈനികർക്കൊപ്പം ചേരാമെന്ന് നേരത്തെ വാക്കു കൊടുത്ത വിജയനഗരത്തിലെ രണ്ട് മുസ്ളിം സൈനിക മേധാവികളായിരുന്നു ഈ ചതിക്ക് പിന്നിൽ .
അപ്രതീക്ഷിതമായ ഈ ചതിയിൽ വിജയനഗരം അടി പതറി . രാമരായർ പിടിക്കപ്പെട്ടു . അദ്ദേഹത്തെ ശത്രുക്കൾ ശിരച്ഛേദം ചെയ്തു . വിജയനഗരം പൂർണമായും പരാജയപ്പെട്ടു . രാമരായരുടെ സഹോദരൻ തിരുമല ദേവരായൻ കിട്ടാവുന്നതെല്ലാം എടുത്ത് വിജയനഗരം വെടിഞ്ഞ് രക്ഷപ്പെട്ടു.
ആർത്തലച്ചെത്തിയ സുൽത്താൻ സൈന്യം മനോഹരമായ വിജയനഗര തലസ്ഥാനത്തെ മുച്ചൂടും നശിപ്പിച്ചു . കൊലയും കൊള്ളിവെപ്പും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും നടമാടി . മാതൃരാജ്യത്തെ ഉപേക്ഷിക്കാതെ പോരാടി നിന്ന വിജയനഗര യോദ്ധാക്കൾ വീര ചരമമടഞ്ഞു .ഒടുവിൽ കഴിഞ്ഞ രണ്ടര നൂറ്റാണ്ടു കാലമായി ഹിന്ദു സമൂഹത്തിന്റെ അഭിമാനമായിരുന്ന ആ നഗരം പൂർണമായും തകർക്കപ്പെട്ടു . ആറുമാസക്കാലം നീണ്ട കൊള്ളിവെപ്പിനും കൊള്ളയ്ക്കും ഒടുവിൽ നഗരം പൂർണമായും ചുട്ടെരിക്കപ്പെട്ടു . ലോക ചരിത്രത്തിലെ തന്നെ എറ്റവും വലിയ നശീകരണങ്ങളിൽ ഒന്നായിരുന്നു അത് .
1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗര സാമ്രാജ്യം പൂർണമായും തകർന്നില്ല . രാമരായരുടെ സഹോദരൻ തിരുമല, അരവിഡു രാജവംശം സ്ഥാപിച്ച് ഭരണം തുടർന്നു .മുസ്ളിം ആക്രമണങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും ചിലപ്പോഴൊക്കെ തോൽപ്പിച്ചോടിക്കാനും അരവിഡു രാജവംശത്തിലെ രാജാക്കന്മാർക്ക് കഴിഞ്ഞു. എങ്കിലും 1646 ൽ ശ്രീരംഗ മൂന്നാമന്റെ മരണത്തോട് കൂടി വിജയനഗര സാമ്രാജ്യം പൂർണമായും അസ്തമിച്ചു.
ഹിന്ദു സ്വാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു വിജയനഗര സാമ്രാജ്യത്തിന്റെ പതനം. എങ്കിലും എല്ലാം ദൈവത്തിലർപ്പിച്ച് പോരാടാതെ സാത്വിക ഭാവത്തിൽ കഴിയുക എന്ന സ്വഭാവം മാറ്റിയെടുക്കാൻ ഹരിഹരനും ബുക്കനും വിദ്യാരണ്യ സ്വാമികളുടെ ആശീർവാദത്തോടെ സ്ഥാപിച്ച ആ സാമ്രാജ്യത്തിനു കഴിഞ്ഞു . ഒരു വംശോന്മൂലനത്തിൽ നിന്ന് ഹിന്ദു സമൂഹത്തെ രക്ഷിക്കാൻ കഴിഞ്ഞതിൽ നാമെന്നും വിജയ നഗര സാമ്രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ..
ആത്മാഭിമാനത്തോടെയുള്ള ഹിന്ദുധർമ്മത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് വിജയനഗരത്തിന്റെ നാശം ഒരു തടസ്സമായില്ല . വിജയ നഗരത്തിന്റെ പട്ടടയിൽ നിന്ന് ആളിക്കത്തിയ കനലുകൾ സ്വാംശീകരിച്ച് മറാത്ത സാമ്രാജ്യം ഉയർന്നുവന്നു . സ്വർണ അരികുകളോടെ ഹിന്ദു സ്വാഭിമാനത്തിന്റെ ചിഹ്നമായി ഭഗവപതാക വാനിൽ പാറിക്കളിച്ചു . ചാരം മൂടിയ കനലുകൾ വീണ്ടും ജ്വലിച്ചു . ചത്രപതി ശിവാജി ഹിന്ദു സാമ്രാജ്യം തന്നെ സ്ഥാപിച്ചു ..
അതെ വിജയനഗരം ഒന്നും ബാക്കി വയ്ക്കാതെ ഒടുങ്ങുകയായിരുന്നില്ല …മറിച്ച് അതിന്റെ ചൈതന്യം അജയ്യമായ മറ്റൊരു ശക്തിക്ക് ബീജാവാപം നടത്തുകയായിരുന്നു….