കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ പശുക്കൾക്ക് ആധാർ കാർഡ് നടപ്പിലാക്കുന്നു എന്നും ഭാവിയിൽ പശുക്കൾക്ക് വോട്ടുണ്ടാകുമെന്നും ഒക്കെയാണ് പരിഹാസങ്ങൾ
ഹമുറാബിയുടെ കാലം മുതൽ തന്നെ മൃഗങ്ങൾക്ക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത് . അക്കാലത്തെ തിരിച്ചറിയൽ പ്രാകൃത വിദ്യ കൊണ്ട് അടയാളങ്ങൾ രേഖപ്പെടുത്തിയായിരുന്നെങ്കിൽ ഇന്ന് സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ ഇയർ ടാഗുകളും ആർ.എഫ് ഐ. ഡി ( റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് )കളുമൊക്കെയാണ് പ്രചാരത്തിൽ . ഇംഗ്ളണ്ടിൽ കാറ്റിൽ പാസ്പോർട്ട് വരെയുണ്ട് .
വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് എന്ന സംഘടനയാണ് കന്നുകാലികളുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള അംഗീകൃത സംഘടനകളിലൊന്ന് . കന്നുകാലി ഉത്പന്നങ്ങൾ അത് മാംസമായാലും പാലായാലും പൊതുജനാരോഗ്യം കണക്കിലെടുത്ത് തിരിച്ചറിയൽ രേഖകളുള്ള കന്നുകാലികളിൽ നിന്നാകണമെന്നത് ലോകം അംഗീകരിച്ച മാനദണ്ഡമാണ് .
എല്ലാ കന്നുകാലികളും കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ മാർഗ്ഗ രേഖ . കൃത്യമായ പേപ്പർ പാസ്പോർട്ടുകളും ഇയർ ടാഗുകളും കന്നുകാലികൾക്ക് നിർബന്ധമാണ് . മാത്രമല്ല എല്ലാ അംഗരാഷ്ട്രങ്ങളും കമ്പ്യൂട്ടറൈസ്ഡ് കാറ്റിൽ ഡാറ്റാബേസ് സൂക്ഷിച്ചിരിക്കേണ്ടതുമാണ് .
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ഉപയോഗിച്ച് ഭാവിയിൽ എല്ലാ കന്നുകാലികളുടേയും ഡാറ്റാബേസ് തയ്യാറാക്കാനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നതും . ബ്രിട്ടനിൽ 1998 ൽ കമ്പ്യൂട്ടറൈസ്ഡ് കാറ്റിൽ ട്രേസിംഗ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. പാസ്പോർട്ട് ഇല്ലാതെ അവിടുത്തെ ഒരു കന്നുകാലിക്കും നിലവിൽ ഉള്ള സ്ഥലത്ത് നിന്ന് മാറാൻ സാധിക്കുകയില്ല .
ജനനത്തിന് 20 ദിവസത്തിനുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കന്നുകാലിക്ക് നമ്പർ നേടിയിരിക്കണം. ആദ്യ ഘട്ട രജിസ്ട്രേഷൻ 36 മണിക്കൂറിനുള്ളിൽ ചെയ്തിരിക്കണം . കന്നുകാലികൾ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയാണെങ്കിൽ അത് ഓൺലൈനായി തന്നെ അറിയിക്കാനും വ്യവസ്ഥയുണ്ട് . ജനനം മാത്രമല്ല മരണവും രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.
ആസ്ട്രേലിയയിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ഘടിപ്പിച്ച കന്നുകാലിക്കേ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങാൻ പറ്റുകയുള്ളൂ. നാഷണൽ ലൈവ് സ്റ്റോക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റമാണ് ആസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
കാനഡയിൽ കനേഡിയൻ കാറ്റിൽ ഐഡന്റിഫിക്കേഷൻ പ്രോഗ്രാമിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് . 2002 ൽ ആരംഭിച്ച പദ്ധതിയിൽ കന്നുകാലികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാണ് . നേരത്തെ ബാർ കോഡ് ആയിരുന്നത് ഇപ്പോൾ ആർ.എഫ്. ഐഡി ആയി മാറിയിട്ടുണ്ട്. ബ്രസീൽ , അർജന്റീന , സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം അവരവരുടേതായ കന്നുകാലി തിരിച്ചറിയൽ രേഖ പദ്ധതികളുണ്ട്.
ലോകത്തെ പ്രധാനപ്പെട്ട എട്ട് കന്നുകാലി കയറ്റുമതി രാജ്യങ്ങളിൽ കന്നുകാലികൾക്ക് യുണീക്ക് ഐഡി നിർബന്ധമായി നടപ്പിലാക്കാത്ത രണ്ട് രാജ്യങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഇന്ത്യയും അമേരിക്കയും . ഇതിൽ നാഷണൽ അനിമൽ ഹെൽത്ത് മോണിട്ടറിംഗ് സിസ്റ്റം ഡിപ്പാർട്ട്മെന്റ് ഓഫ് അമേരിക്ക അവിടെ ഏറെക്കുറെ ഇക്കാര്യം പ്രാവർത്തികമാക്കി കഴിഞ്ഞു.
ഇനി ഇന്ത്യയിൽ മാത്രമാണ് യുണീക്ക് ഐഡി സിസ്റ്റം നടപ്പിലാക്കാനുള്ളത് . അതിനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ കമ്മിറ്റീ ഫോർ അനിമൽ റിക്കോർഡിംഗിൽ ( ഐ.സി .എ.ആർ ) അംഗമായിട്ടുള്ള 59 രാജ്യങ്ങളിലെ 117 മെംബർമാരിൽ ഒന്നാണ് നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് ഓഫ് ഇന്ത്യ.
കന്നുകാലി തിരിച്ചറിയൽ കാർഡുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിനും അതു വഴി പൊതുജനാരോഗ്യത്തിനും സഹായകമാണ് . അന്താരാഷ്ട്ര നിലവാരമനുസരിച്ച് മുന്നോട്ട് പോകണമെങ്കിൽ ലോകത്തെ ഏറ്റവും വലിയ കാലി സമ്പത്തിന്റെ ഉടമകളിൽ ഒന്നായ ഇന്ത്യയ്ക്കും ഇത് ബാധകമാണ് .ഒരു പതിറ്റാണ്ടിനു മുൻപ് തന്നെ മിക്ക രാജ്യങ്ങളും ഇത് നടപ്പിൽ വരുത്തിയതാണെന്നും മനസ്സിലാക്കേണ്ടതാണ് .
കന്നുകാലി കടത്ത് തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ പ്രാദേശികമായി ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുണ്ട്. ബംഗാളിലെ അതിർത്തി ജില്ലയായ മൂർഷിദാബാദിൽ ഇത് 2007 ൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട് . കന്നുകാലികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളാണ് അന്ന് തയ്യാറാക്കിയിട്ടുള്ളത്.
ഇപ്പോൾ ചർച്ചയായത് 2016-17 ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പശുധൻ സഞ്ജീവനി എന്ന പദ്ധതിയാണ് . മലയാളത്തിലെ പശുവല്ല ഹിന്ദിയിലെ പശു . മൃഗം എന്ന അർത്ഥത്തിലാണ് പശു എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് . പാൽ ഉത്പാദനത്തിനുപയോഗിക്കുന്ന മൃഗങ്ങൾക്ക് യുണീക്ക് ഐഡികൾ നൽകുകയെന്നതാണ് ലക്ഷ്യമിടുന്നത്.
യുണിക്ക് ഐഡന്റിഫിക്കേഷൻ നമ്പറിനനുസരിച്ച് ആരോഗ്യകാർഡുകൾ നൽകും . കൃത്യസമയത്ത് വാക്സിനേഷൻ നടത്താനും രോഗങ്ങൾ വന്ന കന്നുകാലികളെ മനസ്സിലാക്കാനും ഇതുപകരിക്കും. രോഗങ്ങൾ പടരുന്നത് തടയുക, വളർത്തു മൃഗങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും ഡാറ്റാബേസ് സൂക്ഷിക്കലും , കന്നുകാലി സമ്പത്തിന്റെയും ഉത്പന്നങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കൽ , ഉത്പാദന വർദ്ധനവ് ഇതെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യമാണ് .മൂന്ന് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലികളെ തമ്മിൽ ബന്ധിപ്പിക്കാനും ബീജം ഓൺലൈനായി വാങ്ങാനുമുള്ള പോർട്ടലും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
41 ദശലക്ഷം എരുമകൾക്കും 47 ദശലക്ഷം പശുക്കൾക്കും കൃത്യമായ റെക്കോർഡ് ഉണ്ടാക്കി കേന്ദ്രീകൃത ഡാറ്റാബേസ് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത് .മറ്റ് രാജ്യങ്ങൾ എന്നേ നടപ്പിലാക്കിക്കഴിഞ്ഞ കാര്യങ്ങളാണ് ഇത് .
അന്താരാഷ്ട്ര നിലവാരമനുസരിച്ച് കന്നുകാലി സമ്പത്തിനെ പരിപാലിക്കാനും അതു വഴി ഉത്പാദനം വർദ്ധിപ്പിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്കാണ് പശുവിനും ആധാർ കാർഡോ എന്ന ചോദ്യം കൊണ്ട് പരിഹസിക്കുന്നത് . വിദ്യാസമ്പന്നരും ശാസ്ത്രബോധമുള്ളവരെന്നും മേനി നടക്കുന്ന കേരളീയരാണ് ഇതിനായി മുന്നിട്ട് നിൽക്കുന്നതും .
കാര്യമെന്താണെന്ന് പഠിക്കാതെ , എന്തിനേയും പുശ്ചിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മല്ലു സ്റ്റൈൽ ഓഫ് തിങ്കിംഗ് കാണണമെങ്കിൽ നമ്മുടെ നവമാദ്ധ്യമങ്ങളിൽ ഇക്കാര്യത്തിൽ വന്ന ചില കുറിപ്പുകളും ട്രോളുകളും മാത്രം നോക്കിയാൽ മതിയാകും .
ജനങ്ങൾക്ക് സത്യസന്ധമായ വിവരങ്ങൾ നൽകേണ്ട മാദ്ധ്യമ പ്രവർത്തകർ പോലും വകതിരിവില്ലാതെ വെറും രാഷ്ട്രീയാന്ധത വച്ച് കാര്യങ്ങൾ വിലയിരുത്തുന്ന അവസ്ഥയാണുള്ളത് . പശുവിന് ആധാർകാർഡല്ല പാസ്പോർട്ട് വരെയുണ്ടെന്ന് മനസ്സിലാക്കാൻ സ്കൂൾ ക്ളാസിൽ പഠിച്ച ‘ലസാഗു‘ ഓർക്കേണ്ട കാര്യമൊന്നുമില്ല . കയ്യിലുള്ള സ്മാർട്ട് ഫോണിലെ ഗൂഗിളിൽ വിരലൊന്നോടിച്ചാൽ മതി .