കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിഷയം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന യുവമോർച്ച നേതാവ് സന്ദീപ് വാര്യരെ ഒതുക്കാനാണ് മാദ്ധ്യമങ്ങളുടെ ശ്രമം. സന്ദീപ് വാര്യരുടെ പേരു പോലും പരാമർശിക്കാതെ എറണാകുളം എം.പി ഹൈബി ഈഡനെ മുന്നിൽ നിർത്തി ബിജെപിക്കാരന് ക്രെഡിറ്റ് കൊടുക്കാതെ നോക്കുകയാണ് മാദ്ധ്യമങ്ങളിലെ ഇടത് വലത് കുഴലൂത്തുകാർ.
ആഴ്ച്ചകൾക്ക് മുൻപ് തന്നെ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ച യുവമോർച്ച നേതാവ് അതിന്റെ ഓരോ തെളിവുകളും സമയാസമയങ്ങളിൽ കൃത്യമായി പുറത്തുവിട്ടാണ് തട്ടിപ്പുകാരെ കുരുക്കിയത്. സൗജന്യമായി കൊച്ചി സ്റ്റേഡിയം പരിപാടിക്കുകയോഗിച്ചിട്ട് ഒരു നയാപൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിട്ടില്ലെന്ന വിവരം മലയാളികൾ അറിഞ്ഞത് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിലൂടെയും ആയിരുന്നു.
ആദ്യമൊക്കെ വലിയ നീളത്തിലും വീതിയിലും പുച്ഛഭാവത്തോടെ ഡയലോഗുകൾ വാരി വിതറിയ തട്ടിപ്പുകാർക്ക് അവസാനം ദുരിതാശ്വാസ നിധിയിലേക്ക് പൈസയിടേണ്ടി വന്നതും അതുകൊണ്ടാണ്. എന്നാൽ അതിനിടയിലാണ് അത് ഞമ്മളാ എന്ന അവകാശ വാദവുമായി എറണാകുളം എം.പി രംഗത്തെത്തിയത്. ആഷിഖ് അബുവിനും ടീമിനും കാശടയ്ക്കേണ്ടി വന്നതിന്റെ പിന്നിൽ താനാണെന്നാണ് ഹൈബിയുടെ അവകാശ വാദം. ഹൈബി ഇതുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഈ ഫെബ്രുവരി 15 നാണ്. എന്നാൽ കഴിഞ്ഞ ഡിസംബർ അവസാനം മുതൽ ചോദ്യമുന്നയിച്ച് സന്ദീപ് രംഗത്തുണ്ട്. രംഗത്തുണ്ടെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട രേഖകൾ , വിവരാവകാശ രേഖകൾ എല്ലാം ആദ്യം തന്നെ പുറത്തു വിട്ടതും സന്ദീപ് തന്നെയാണ്. സന്ദീപിന്റെ പേജിൽ നോക്കിയാൽ കഴിഞ്ഞ ഡിസംബർ 26 മുതൽ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.
വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണ് എങ്കിൽ പിന്നെ ആ ഗർഭമേറ്റെടുത്തേക്കാം എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡനും രംഗത്തെത്തിയത്. സന്ദീപിന്റെ ആരോപണങ്ങൾ ഏറ്റെടുക്കാൻ മാദ്ധ്യമങ്ങൾ ആദ്യം വിമുഖത കാണിച്ചിരുന്നു. കാരണം മലയാള സിനിമയിലെ പ്രത്യേക ലോബിയുടെയും ഒപ്പം സർക്കാരിന്റെ സ്വന്തം സിനിമാപ്രവർത്തകരടങ്ങുന്ന ഗ്യാങ്ങിന്റെയും പിന്തുണയുള്ള ആഷിഖ് അബു ടീമിനെതിരെ എഴുതാൻ മാദ്ധ്യമങ്ങളിലെ ഐ.ഐ.ടി.യു- ഐ.എൻ.ടി.യു.സി ടീമിനു മടിയുണ്ടായിരുന്നു. ഒപ്പം ഒരു ബിജെപിക്കാരന് ക്രെഡിറ്റ് നൽകാനുള്ള ബുദ്ധിമുട്ടും ഇതിന്റെ കാരണമാണ്.
അതേസമയം ഹൈബി ഈഡൻ രംഗത്തെത്തിയതോടെ എന്തായാലും ആഷിഖ് തേഞ്ഞു, അതിന്റെ ക്രെഡിറ്റ് കുഞ്ഞീഡന് പൊയ്ക്കോട്ടെ എന്നായി ബിജെപി വിരുദ്ധ മാദ്ധ്യമങ്ങൾ. ബിജെപിക്കാരനു മുന്നിൽ ആഷിഖ് അബു തറപറ്റുന്നതിനേക്കാൾ നല്ല ശമരിയാക്കാരനായ ഹൈബിക്ക് മുന്നിൽ തറപറ്റുന്നതാണ് നല്ലതെന്ന് ചിന്തയായിരിക്കണം അതിന്റെ പിന്നിൽ. സാമൂഹ്യ മാദ്ധ്യമങ്ങൾ ഉണ്ടായതു കൊണ്ട് ജനങ്ങൾ സത്യം കാണുകയും അറിയുകയും ചെയ്തു.
മാദ്ധ്യമങ്ങളെന്തോ ആകട്ടെ..കേരളത്തെ സംബന്ധിച്ച് അത് സാധാരണമാണ്. ബിജെപി വിരുദ്ധതയും നെറികേടും പച്ചക്കള്ളം പ്രചരിപ്പിക്കലും മുഖ മുദ്രയാണല്ലോ. പക്ഷേ എറണാകുളം എം.പി ആരാന്റെ ഗർഭമേറ്റെടുക്കാൻ ശ്രമിച്ചത് നാണക്കേടായിപ്പോയി.
വൈക്കം മുഹമ്മദ് ബഷീർ ഇപ്പോൾ കഥയെഴുതിയാൽ മമ്മൂഞ്ഞ് എന്നല്ല ഹൈബീഞ്ഞ് എന്നാകും പറയുക – എട്ടുകാലി ഹൈബീഞ്ഞ്
Discussion about this post